മുംബൈ: ഇന്ത്യയും യുഎസും വ്യാപാരക്കരാറിൽ ഒപ്പവയ്ക്കാൻ ധാരണയായതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ കുതിച്ചു. കരാറായതോടെ യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിക്കുമേലുള്ള പകരം തീരുവ 25 ശതമാനത്തിൽനിന്ന്് 18 ശതമാനമായി കുറച്ചു.
25 ശതമാനം പകരം തീരുവയ്ക്കു പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിനു യുഎസ് ചുമത്തിയ അധിക തീരുവയും ചേർത്ത് ആകെ 50 ശതമാനം തീരുവയാണ് ഓഗസ്റ്റിൽ ഇന്ത്യക്കുമേൽ ചുമത്തിയിരുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തും. പകരം, കൂടുതൽ എണ്ണ യുഎസിൽനിന്നും വെനസ്വേലയിൽനിന്നും വാങ്ങും. ഇതോടെ ഇന്ത്യക്കുമേലുള്ള പിഴ തീരുവ പൂർണമായും ഇല്ലാതായി.
തലേ ദിവസം വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെ ചുവടു പിടിച്ച് സെൻസെക്സ് വൻ മുന്നേറ്റമാണ് തുടക്കത്തിൽ നടത്തിയത്. തുടക്കത്തിൽ 4205.27 പോയിന്റ് (5.14%) ഉയർന്ന് ദിവസത്തെ ഉയർന്ന നിരക്കായ 85,871.73 പോയിന്റിൽ എത്തി. അവസാനം 2072.67 പോയിന്റ് (2.54%) നേട്ടത്തിൽ 83,739.13ൽ വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റി 50ലും കുതിപ്പ് ദൃശ്യമായി. 639.15 പോയിന്റ് (2.55%) മുന്നേറിയ നിഫ്റ്റി 25,727.55ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ 1252.8 പോയിന്റ് (4.99%) ഉയർന്ന് ദിവസത്തെ ഉയർന്ന നിരക്കായ 26,341,20ലെത്തി.
നിഫ്റ്റിയിലെ പ്രധാന 16 മേഖലാ സൂചികകളും പോസിറ്റീവായിട്ടാണ് ക്ലോസ് ചെയ്തത്. നിക്ഷേപകർക്കിടെ വാങ്ങൽ താത്പര്യമുയർന്നതോടെ നിഫ്റ്റി സ്മോൾകാപ് 100, മിഡ്കാപ് 100 എന്നിവയും വൻ മുന്നേറ്റമാണു നടത്തിയത്. അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷകളും നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. ഫെബ്രുവരിയിലെ ആദ്യ രണ്ടു ദിവസം വില്പനക്കാരായിരുന്ന വിദേശ നിക്ഷേപകർ ഇന്നലെ 5426 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളായ ഇന്ത്യൻ ഐടി കന്പനികളുടെ ഓഹരികൾ വാങ്ങാൻ നിക്ഷേപകർക്കിടെയുണ്ടായ താത്പര്യം നിഫ്റ്റി ഐടി സൂചികകളിൽ വൻ മുന്നേറ്റമാണ് വ്യാപാരത്തിലുടനീളമുണ്ടാക്കിയത്. അഞ്ച് ശതമാനത്തിനു മുകളിൽ ഉയർന്ന സൂചിക 1.41 ശതമാനത്തിൽ ക്ലോസ് ചെയ്തു.
വിപണിയിലെ കുതിപ്പിനുള്ള കാരണങ്ങൾ
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് വിപണിയിലെ ഉണർവിനു കാരണമായത്. യുഎസിലേക്കുള്ള കയറ്റുമതിക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ 18 ശതമാനമാക്കി.
ഏഷ്യയിലെ മറ്റ് കയറ്റുമതി എതിരാളികളേക്കാൾ മേൽക്കൈ ഇന്ത്യക്കു കരാറിലൂടെ നേടാനായി. പുതുക്കിയ 18 ശതമാനം തീരുവ ഏഷ്യയിലെ മറ്റ് രാജ്യങ്ങൾക്കുമേലുള്ള തീരുവയേക്കാൾ താഴെയോ ഒപ്പമോ ആണ്. ബംഗ്ലാദേശ്, ശ്രീലങ്ക, തായ്വാൻ, വിയറ്റ്നാം രാജ്യങ്ങൾക്കുമേൽ 20 ശതമാനം തീരുവയാണ്. പാക്കിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ്, കംബോഡിയ രാജ്യങ്ങൾക്ക് 19 ശതമാനമാണ് നിരക്ക്. ചൈനയ്ക്കുമേൽ 37 ശതമാനമാണ് തീരുവ.
ശക്തമായ ആഗോള സൂചനകൾ ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ കോസ്പി ശക്തമായ തിരിച്ചുകയറി അഞ്ചു ശതമാനത്തിനു മുകളിൽ ഉയരുകയും ചെയ്തു. ജപ്പാന്റെ നിക്കീ, ഷാങ്ഹായി എസ്എസ്ഇ കോന്പോസിറ്റ്, ഹോങ്കോംഗിന്റെ ഹാങ്സെങ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.